Sunday, November 15, 2009

ആകാശയാത്ര

2009 ഒക്ടോബര്‍ 30ന് തൃശ്ശൂര്‍ അസ്സോസ്സിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്ക്) ഓണം-ഈദ് ഗാല 2009 എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. ഈ മെഗാ പ്രോഗ്രാമിനോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പ്രസിദ്ധീകരിച്ച എന്റെ “ആകാശയാത്ര” എന്ന കഥ എന്റെ നെറ്റ് സുഹൃത്തുക്കള്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...

ആകാശയാത്ര
നാളെ സ്നേഹമോള്‍ടെ പപ്പ അവധി കഴിഞ്ഞ് ദുബായിലേക്ക് പോവുകയാണ്. എന്റെ ഭാര്യാസഹോദരന്റെ മകളാണ് സ്നേഹമോള്‍. സ്നേഹമോള്‍ അവള്‍ടെ പപ്പയുടെയും മമ്മിയെയും കൂടെ നാട്ടിലെത്തിയിട്ട് രണ്ട് ആഴ്ചയേ ആയുള്ളൂ. അളിയന് ഓഫീസ്സില്‍ ഒഴിവാക്കാനാകാത്ത ജോലിത്തിരക്കുള്ളതിനാല്‍ രണ്ടാഴ്ചത്തെ അവധിയേ കിട്ടിയുള്ളൂ. മിക്ക പ്രവാസികളെയും പോലെ, ഭാര്യയെയും മകളെയും മറ്റും തനിച്ചാക്കി തിരികെ ഗള്‍ഫിലേക്ക് പോകുന്ന അളിയനും നല്ല വിഷമമുണ്ടാകും. എങ്കിലും വിഷമം താരതമ്യേന കുറച്ച് കുറവുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇത്രനാള്‍ അവര്‍ ഗള്‍ഫില്‍ ഒപ്പം തന്നെയുണ്ടായിരുന്നതാണല്ലോ. ഞാനാണെങ്കില്‍ ഭാര്യയെയും നിച്ചുമോളെയും നീദുമോനെയുമെല്ലാം തനിച്ചാക്കി കുവൈറ്റിലേക്ക് പോന്നിട്ട് 2 ആഴ്ചയേ ആയുള്ളൂ. സ്നേഹമോളും മറ്റും നാട്ടിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ പോന്നത്. പോരുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി മാനേജറെ വിളിച്ച് ചോദിച്ചിരുന്നു എന്റെ അവധി മൂന്നു ദിവസം കൂടി നീട്ടിത്തരുമോ എന്ന്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അധികം നിര്‍ബന്ധിക്കുവാന്‍ നിന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു ശ്രമിക്കാതിരിക്കുന്നതാ നല്ലതെന്ന് ഞാന്‍ കരുതി. എല്ലായിടത്തും സാമ്പത്തിക മാന്ദ്യമല്ലെ? അതിന്റെ കൂടെ എന്റെ സാമ്പത്തികം കൂടി ഞാനായിട്ട് മന്ദീഭവിപ്പിക്കണ്ട എന്ന് കരുതി. നാലഞ്ച് മാസം മുമ്പ് ദൈവാനുഗ്രഹത്താല്‍ ദുബായില്‍ പോകാനും സ്നേഹമോളെയും അളിയനെയുമെല്ലാം കാണുവാനും സാധിച്ചതിനാല്‍ അവര്‍ നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നതില്‍ അത്ര അധികം വിഷമം തോന്നുന്നില്ല.

പതിവുപോലെ അന്നും രാത്രിയില്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തു. സംസാരത്തിനിടെ ഭാര്യ ചോദിച്ചു.

“നാളെ വീട്ടില്‍ പൊയ്ക്കോട്ടെ?”.

അളിയനെ യാത്രയയക്കാനാണെന്നു മനസ്സിലായി. കുട്ടികള്‍ക്ക് സ്കൂളുള്ളതല്ലെ, മാത്രമല്ല ഉച്ചക്കു മുമ്പ് പോകേണ്ടതല്ലെ അതിനാല്‍ അവരെ കൊണ്ടുപോകുന്നില്ല, തനിച്ചാണ് പോകുന്നതെന്ന് പറഞ്ഞു. അവരുടെ ക്ലാസ്സ് കഴിയുന്നത് വൈകീട്ട് മൂന്നരക്കാണ്. ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“നീ പൊയ്ക്കോളൂ. എനിക്ക് സെക്കന്റ് ഷിഫ്റ്റ് ഡ്യൂട്ടി തടങ്ങുക വൈകീട്ട് നാലു മണിക്കല്ലെ? അതിനു മുമ്പായി ഞാനവരെ സ്കൂളില്‍ നിന്നും വിളിച്ച് അവിടെ കൊണ്ടുവന്നാക്കിയിട്ട് തിരികെ പോന്നോളാം”.

ഞാന്‍ ഇവിടെ മൂവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ അകലെ കുവൈറ്റിലും അവര്‍ അങ്ങ് നാട്ടിലുമാണെന്നും അറിയാതെയല്ല ഞാന്‍ അങ്ങിനെ പറഞ്ഞത്. വെറുതെ തമാശയായിട്ട് പറഞ്ഞതാ. തമാശയ്ക് വേണ്ടി പറഞ്ഞതാണെങ്കിലും അത് നടപ്പായെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോയി. വെറും ദിവാ സ്വപ്നം മാത്രം. എന്നാലും അങ്ങിനെ മോഹിക്കുവാന്‍ ഒരു സുഖമുണ്ട്. ഇവിടെ എന്നും രാവിലെ അലാറം വച്ചെഴുന്നേറ്റ്, എത്രയും വേഗം തയ്യാറായി ജോലിക്കു പോകുന്നു. ജോലി കഴിഞ്ഞ് നേരെ മുറിയിലെത്തുന്നു. പിറ്റേന്ന് വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കുന്നു. അതിനിടക്ക്, നാട്ടില്‍ ഫാമിലി ഉണ്ടായിട്ടും ഇവിടെ ബാച്ചിലര്‍ എന്ന പേരില്‍ കഴിയാന്‍ വിധിക്കപ്പെട്ട എന്നെ പോലുള്ളവര്‍ക്ക് ദിവാ സ്വപ്നം കാണുക മാത്രമേ രക്ഷയുള്ളൂ.

ഭക്ഷണം കഴിഞ്ഞ് ഉറങ്ങുവാന്‍ കിടന്നു. എന്നത്തെയും പോലെ നാട്ടിലെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നീടെപ്പോഴോ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. നോക്കുമ്പോള്‍ മുറിയിലുള്ളവരെല്ലാം ചാടിയെഴുന്നേറ്റിട്ടുണ്ട്. പക്ഷെ ആര്‍ക്കും താഴെ നിലയുറക്കുന്നില്ല. മുറി ഒട്ടാകെ ആടി ഉലയുന്നുണ്ട്. ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു. പക്ഷെ അങ്ങോട്ടു തന്നെ വീണുപോയി. ആരോ വിളിച്ചുപറഞ്ഞു.

“ഭൂകമ്പമാണെന്ന് തോന്നുന്നു”.

കെട്ടിടമാകെ കുലുങ്ങുന്നുണ്ട്. എല്ലാവരും ഭയവിഹ്വലരായി ചുമരിലും മറ്റും രണ്ടു കൈകള്‍കൊണ്ടും മുറുകെപ്പിടിച്ച് നില്‍ക്കുകയാണ്. താഴെ വീണവര്‍ വീണ്ടും എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നു. പക്ഷെ ആര്‍ക്കും ഒന്നിനും കഴിയുന്നില്ല. എല്ലാവരും ഒച്ചവെക്കുവാനും ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. എല്ലാം തകരുകയാണോ എന്ന് ചിന്തിച്ചുകൊണ്ട് ഞാനും കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് എല്ലാം നിലച്ചു. കുറച്ചുനേരം എല്ലാം നിശ്ചലം. എല്ലാവരും പരസ്പരം നോക്കി. ആര്‍ക്കും പറയത്തക്ക പരിക്കൊന്നും പറ്റിയിട്ടില്ല. എല്ലാവരും ദൈവത്തെ സ്തുതിച്ചു. എന്താ സംഭവിച്ചതെന്നറിയാന്‍ പുറത്തേക്കു നോക്കി. കെട്ടിടങ്ങളൊന്നും വീണു കാണുന്നില്ല. അപ്പോ ഭൂകമ്പമല്ല. കുറച്ചകലെ ശാന്തമായ കടല്‍. അപ്പോ സുനാമിയുമല്ല. മുറിയിലുണ്ടായിരുന്നവര്‍ ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം എടുത്ത് കുടിക്കുന്നുണ്ട്. ഞാനും എഴുന്നേറ്റ് ചെന്ന് കുറെ വെള്ളം കുടിച്ചു. എന്താ സംഭവിച്ചതെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ പുറത്തുനിന്നും ഒരു അശരീരി പോലെ എന്തോ ഉച്ചത്തില്‍ കേള്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പക്ഷെ അറബിയിലാണ്. എനിക്കൊന്നും മനസ്സിലായില്ല. മുറിയിലുള്ള മിക്കവരും ഒന്നും മനസ്സിലാകാതെ വിളറി പൂണ്ട് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി. ഭാഗ്യം, അറബി അത്യാവശ്യം നന്നായി കൈകാര്യം ചെയ്യുവാനറിയാവുന്ന നസീര്‍ക്ക ചുണ്ടില്‍ വിരല്‍ വച്ച് ആംഗ്യം കാണിച്ചു. എല്ലാവരും നിശ്ശബ്ദരായി നിന്നു. അശരീരി ശബ്ദം നിലച്ചപ്പോള്‍ നസീര്‍ക്ക അതിന്റെ പൊരുള്‍ വിശദീകരിച്ചു. അത് ദൈവത്തിങ്കല്‍ നിന്നുള്ള അശരീരിയാണ്.

ദൈവം പറയുന്നു- “നിങ്ങളെല്ലാം ഉറക്കത്തില്‍ നിന്നുമുണരാന്‍ വേണ്ടിയാണ് നാം കെട്ടിടങ്ങള്‍ കുലുക്കിയത്. നിമിഷങ്ങള്‍ക്കകം നിങ്ങളെല്ലാം ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. ഒരു ആകാശയാത്ര ആരഭിക്കുകയാണ്. എല്ലാവരും കണ്ണുകളടച്ച് തറയില്‍ കമിഴ്ന്ന് കിടക്കുവിന്‍!!!”

ദൈവ കല്പന അനുസരിച്ചുകൊണ്ട് എല്ലാവരും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് കമിഴ്ന്നു കിടന്നു. നമ്മുടെ ജീവിതമിതാ ഇവിടെ അവസാനിച്ചിരിക്കുന്നു. നമ്മളിതാ ദൈവത്തിന്റെ അടുത്തേക്ക് പുറപ്പെടുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ബാക്കി വച്ചുകൊണ്ട്, മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും മറ്റും ഒരുനോക്കു കൂടി കാണാനാവാതെ, ഇക്കാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാം ഉപേക്ഷിച്ച്, നമ്മളിതാ യാത്രയാകുന്നു. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന ആ സന്ദര്‍ഭം എത്തിയിരിക്കുന്നു. പക്ഷെ ദൈവം നമ്മോട് കരുണ കാണിച്ചിരിക്കുന്നു. ആ യാത്രയെക്കുറിച്ച് മുന്നറിയിപ്പു തന്നിരിക്കുന്നു. മനസ്സു നിറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ അവസരം തന്നിരിക്കുന്നു. അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തുതരേണമേ എന്നു പ്രാര്‍ത്ഥിച്ചു. ഇത്രയും നാളത്തെ ജീവിതത്തില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞു. ബന്ധുമിത്രാതികള്‍ക്കു വേണ്ടിയെല്ലാം മനസ്സു നിറഞ്ഞ് പ്രാര്‍ത്ഥിച്ചു.

നിമിഷങ്ങള്‍ കഴിഞ്ഞില്ല, കെട്ടിടം ഒന്നിളകി. വന്‍ ശബ്ദത്തോടെ കെട്ടിടമൊട്ടാകെ ഉയര്‍ന്നു പൊന്തി. കുറെ ഉയരത്തിലെത്തിയപ്പോള്‍ അല്പനിമിഷം അങ്ങിനെ നിന്നു. പിന്നെ വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങി. ആരും അനങ്ങാതെ അതേ രീതിയില്‍ തന്നെ കിടക്കുകയാണ്. നല്ല വേഗതയോടെ കെട്ടിടം നീങ്ങുന്നുണ്ട്. കുറെ നേരം അങ്ങിനെ സഞ്ചരിച്ചു. വൈകാതെ ആ യാത്ര നിലച്ചു. ഉടന്‍ അടുത്ത അശരീരി ഉയര്‍ന്നു. നസീര്‍ക്ക തര്‍ജ്ജമ ചെയ്തു.

“ഇതാ ഞാനുദ്ദേശിച്ചിടത്ത് നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും എഴുന്നേല്‍ക്കാവുന്നതാണ്. എല്ലാം പഴയതു പോലെത്തന്നെയാണ്. ഒന്നൊഴികെ. അത് നിങ്ങള്‍ അനുഭവിച്ചറിയുവിന്‍”.

ഓരോരുത്തരായി എഴുന്നേറ്റു വന്നു. ഞാന്‍ പുറത്തേക്കു നോക്കി. കെട്ടിടം നില്‍ക്കുന്നത് ആകാശത്താണ്. അടുത്തടുത്തായി എല്ലാ കെട്ടിടങ്ങളുമുണ്ട്. യാതൊരു കേടുപാടുകളുമില്ലാതെ. അപ്പോള്‍ നമ്മള്‍ മരിച്ചില്ലെ?
ഒന്നും മനസ്സിലാവുന്നില്ല. ഞാന്‍ വാതില്‍ തുറന്ന് പതിയെ പുറത്തിറങ്ങി. ഇടനാഴിയിലൂടെ നടന്ന് ലിഫ്റ്റിനരികിലെത്തിയപ്പോള്‍ ഒന്നു നിന്നു. ലിഫ്റ്റിനു മുമ്പിലതാ ഏ.ടി.എം പോലെ ഒരു മെഷീന്‍. ഞാന്‍ അടുത്ത് ചെന്നു നോക്കി. സ്ക്രീനില്‍ ഇംഗ്ലീഷിലും അറബിയിലും ഒരു മെസ്സേജ് സ്ക്രോള്‍ ചെയ്യുന്നുണ്ട്. “ഈ ലിഫ്റ്റില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാവുന്നതാണ്. താഴെ കാണുന്ന കീ പ്രെസ്സ് ചെയ്യുക.” ഇതാണ് മെസ്സേജിന്റെ ചുരുക്കം. ഞാന്‍ കീ പ്രെസ്സ് ചെയ്തു. “സെര്‍ച്ചിങ്ങ് യുവര്‍ ലൊക്കേഷന്‍...” എന്ന മെസ്സേജ് തെളിഞ്ഞു. അല്പ സമയത്തിനുള്ളില്‍ എന്റെ നാടിന്റെ വിശദമായ മാപ്പ് പ്രത്യക്ഷപ്പെട്ടു. കൂടെ ഒരു മെസ്സേജും. “സെലക്റ്റ് യുവര്‍ എക്സാക്റ്റ് ലൊക്കേഷന്‍”. ഞാന്‍ എന്റെ വീടിനോട് ഏറ്റവുമടുത്ത കവലയുടെ ചിത്രത്തില്‍ പ്രെസ്സ് ചെയ്തു. ലിഫ്റ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. വല്ലാത്ത നെഞ്ചിടിപ്പോടെ, ആകാംഷയോടെ ഞാനാ ലിഫ്റ്റില്‍ കയറി. നല്ല വേഗത്തില്‍ ലിഫ്റ്റ് താഴോട്ട് നീങ്ങി. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് നിന്നു. ലിഫ്റ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ പുറത്തിറങ്ങി. തിരിഞ്ഞുനോക്കി. ലിഫ്റ്റിനു പുറത്തുള്ള ഡിസ്പ്ലേ സ്ക്രീനില്‍ ഒരു മെസ്സേജ് തെളിഞ്ഞു കാണുന്നുണ്ട് “പ്രെസ്സ് ദ ഗ്രീന്‍ ബട്ടന്‍ ടു റിട്ടേണ്‍ ടു കുവൈറ്റ്”. പുറത്ത് മങ്ങിയ തെരുവ് വിളക്കിന്റെ പ്രകാശത്തില്‍ ഉറങ്ങിക്കിടക്കുന്ന എന്റെ നാട്. ഞാന്‍ വാച്ചില്‍ സമയം നോക്കി. രാത്രി 2 മണിയായിരിക്കുന്നു. ഞാന്‍ മെല്ലെ നടന്നു. വഴിയിലെങ്ങും ആരുമില്ല. വീട്ടിലെത്തിയപ്പോള്‍ അവരാകെ ആശ്ചര്യപ്പെട്ടുപോയി. ഞാനീ പാതിരാത്രിയില്‍ എങ്ങിനെ ഇവിടെയെത്തി എന്നായിരിക്കും അവര്‍ കരുതുന്നത്. ഉണ്ടായ സംഭവമൊക്കെ ചുരുക്കി അവതരിപ്പിച്ചു. കുട്ടികളെ വിളിച്ചുണര്‍ത്തി. അവരും എന്നെ കണ്ട് അല്‍ഭുതപ്പെട്ടുപോയി.

ഇനി എല്ലാ ദിവസവും കുവൈറ്റിലെ ജോലി കഴിഞ്ഞ് നാട്ടിലെ സ്വന്തം വീട്ടിലെത്താമല്ലോ, ഭാര്യയും കുട്ടികളും വീട്ടുകാരുമൊക്കെയായി കഴിയാമല്ലോ, അവധി ദിവസങ്ങളില്‍ കുടുംബവുമായി ബന്ധുവീടുകളിലോ പിക്നിക്കിനോ ഒക്കെ പോകാമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോള്‍ സന്തോഷം അടക്കാനാകുന്നുണ്ടായിരുന്നില്ല.. എല്ലാവരുമായി ആഹ്ലാദത്തോടെ കുറെ സമയം ചിലവഴിച്ചതിനു ശേഷം ഉറങ്ങുവാന്‍ കിടന്നു. നാളെ ജോലിക്കു പോകേണ്ടതല്ലെ?. ഉറങ്ങും മുമ്പ് ഭാര്യയോട് പറഞ്ഞു.

“നീ നാളെ കുട്ടികളെ സ്കൂളില്‍ വിട്ടിട്ട് വീട്ടിലേക്ക് പൊയ്ക്കോളൂ. ഫോണില്‍ പറഞ്ഞതുപോലെ നാളെ ഉച്ചക്ക് കുട്ടികളെ സ്കൂളില്‍ നിന്നും വിളിച്ച് ഞാനങ്ങെത്തിക്കോളാം. അളിയന്‍ പുറപ്പെട്ടതിനു ശേഷം തിരിച്ചു ജോലിക്കു പോകാമല്ലോ?”.

അലാറം വച്ചില്ല. ഭാര്യ വിളിക്കുമല്ലോ?. അവള്‍ക്ക് നേരത്തെ ഉണരുന്ന ശീലമുണ്ട്. അതുവരെയുണ്ടാ‍യ സംഭവവികാസങ്ങളൊക്കെ കാരണം വേഗം ഉറക്കത്തിലേക്കു വഴുതി വീണു. ഒരു ടെന്‍ഷനുമില്ലാത്ത സുഖമായ ഉറക്കം. ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഭാര്യയാകും. ജോലിക്കു പോകാന്‍ വിളിക്കുന്നതാകും. വേഗം ചാടിയെണീറ്റു.

“എന്തുറക്കമാണ് ഭായീ ? എത്ര നേരമായി അലാറമടിക്കുന്നു.”

ചോദ്യം കേട്ട് മിഴിച്ചു നോക്കിയപ്പോള്‍ അടുത്ത കട്ടിലില്‍ കിടന്ന് സഹമുറിയന്‍ പുഞ്ചിരിക്കുന്നു. നീങ്ങിക്കിടന്നിരുന്ന ബ്ലാങ്കറ്റ് എടുത്ത് തലയിലൂടെയിട്ട് അവന്‍ തിരിഞ്ഞു കിടന്നു. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. അടുത്ത രണ്ട് കട്ടിലുകളിലും മറ്റുള്ള രണ്ട് സഹമുറിയന്മാരും ചെറിയ ഞരക്കത്തോടെ ബ്ലാങ്കറ്റിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്നു. ഏസിയുടെ നേരീയ ശബ്ദം കേള്‍ക്കാം. അപ്പോഴും ഞാന്‍ തലേ ദിവസത്തെ ആകാശയാത്രയുടെ ഹാങ്ങോവറില്‍ തന്നെയായിരുന്നു.


- ഗഫൂര്‍ യൂ-ബസാര്‍

Friday, October 17, 2008

MY EID DAY

See my acting in Kuwait !!!


Thursday, October 9, 2008

Wednesday, June 20, 2007

ആറ്റിന്‍ കരയോരത്ത്...........

അസ്മാബി കോളേജിലെ ഞങ്ങളുടെ ഫിസിക്സ് പ്രൊഫസറായ, ഞങ്ങളെല്ലാം ബഹുമാനത്തോടെയും, സ്നേഹത്തോടെയും, ആദരവോടെയും ആട്ടും‍ തലയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ശ്രീമാന്‍ മുഹമ്മദ് സാറിനെക്കുറിച്ച് പ്രിയങ്കരനായ സാദിഖ് ബായി എഴുതിയ ബ്ലോഗ് വായിച്ചപ്പോള്‍ മുതല്‍ അതിനെ ബേസ് ചെയ്ത് ഒരു പാരഡി ഗാനം എഴുതിയാലോ എന്നു ചിന്തിച്ചു തുടങ്ങിയതാണ് ഞാന്‍. എന്നാല്‍ ഇതുവരെയും, പറ്റിയ ഒരു ബേസ് ഗാനം കിട്ടിയില്ല.


അങ്ങിനെയിരിക്കെയാണ് “രസതന്ത്രം“ എന്ന ചിത്രത്തില്‍ നമ്മുടെ അനുഗ്രഹീത ഗായിക മഞ്ജരി ആലപിച്ച, “ആറ്റിന്‍ കരയോരത്ത്” എന്ന ഗാനം ഒരു ചാറ്റല്‍ മഴ പോലെ മനസ്സില്‍ ചന്നം പിന്നം പെയ്യാന്‍ തുടങ്ങിയത്. ഊര്‍ജ്ജതന്ത്രം അദ്ധ്യാപകന്‍ നായകനായ പാരഡിഗാനത്തിന് രസതന്ത്രം എന്ന ചിത്രത്തിലെ ഗാനം ബേസ്. യാദൃശ്ചികമാവാം. എന്തായാലും അതില്‍ ആദ്യവരികളുടെ പാരഡി കുറെ ദിവസങ്ങളായി, പെയ്യാന്‍ മടിച്ചുനില്ക്കുന്ന മഴക്കാറുപോലെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട്. ഒരു തുടര്‍ച്ച കിട്ടാത്തതിനാല്‍ ഇതുവരെയും എഴുതാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഇക്കാലയളവില്‍ മറ്റു ബ്ലോഗുകളുടെ പണിപ്പുരയിലായിരുന്നു. ഒരെണ്ണം പബ്ലിഷ് ചെയ്തു. രണ്ടാമത്തെത് ഇതുവരെയും പൂര്‍ത്തിയാകാത്തതിനാല്‍ പബ്ലിഷ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജന്മദിനമായ ജൂണ്‍ ഇരുപത്തിഒന്നിന് പബ്ലിഷ് ചെയ്യാന്‍ കഴിയുമെന്ന് കരുതിയെങ്കിലും ഒരു പൂര്‍ണ്ണത തോന്നാത്തതിനാല്‍ ആ ബ്ലോഗ് ഇപ്പോള്‍ പബ്ലിഷ് ചെയ്യുന്നില്ല. അതിനാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍, പെരുമഴക്കാലത്ത് ആര്‍ത്തു പെയ്തിറങ്ങിയ മഴപോലെ എന്റെ മനസ്സില്‍ പെയ്തിറങ്ങിയ “ആറ്റിന്‍ കരയോരത്ത്” എന്ന ആ നല്ല ഗാനത്തിന്റെ പാരഡിയുടെ വരികള്‍ നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു.

എഴുതിവന്നപ്പോള്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതായിപ്പോയി. പക്ഷെ നായകനായ ആട്ടും തല മാത്രം മാറിയില്ല. യോജിക്കുന്ന മറ്റൊരു പേര് കിട്ടാത്തതുകൊണ്ട് ആട്ടും തലയെ തന്നെ ഉപയോഗിക്കുന്നു. ഒരിക്കല്‍ കൂടി എഴുതട്ടെ ഈ പാരഡിയില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവവുമായി സാക്ഷാല്‍ ആട്ടും തലക്ക് യാതൊരു ബന്ധവുമില്ല.

ജന്മദിന നാളില്‍ തന്നെ പബ്ലിഷ് ചെയ്യാനായി ധൃതി പിടിച്ചെഴുതിയതിനാല്‍ പ്രാസവും മറ്റും നോക്കാന്‍ കഴിഞ്ഞില്ല. തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം. പൊറുക്കുമല്ലോ.

പാടാന്‍ കഴിവുള്ളവര്‍ പാടിനോക്കുക. “ആറ്റിന്‍ കരയോരത്ത്” എന്ന ഗാനത്തിന്റെ ട്യൂണില്‍. കഴിയുമെങ്കില്‍ റെക്കോര്‍ഡ് ചെയ്ത് എനിക്കയച്ചുതരാനും മടിക്കരുത്.

ഇനി പാരഡിയിലേക്ക്……

ആട്ടിന്‍ തലയോടൊരു ചെത്തുപെണ്ണു ചോദിച്ചു
“മാഷേ മാഷേ വരുമോ?
ആരുമില്ലാ നേരത്ത് പ്രാക്റ്റിക്കല് ലാബില്‍
മെല്ലെ മെല്ലെ വരുമോ?“

മാഷാകെ വല്ലാണ്ടായിപ്പോയീ
പെണ്ണിനിതെന്നാ പറ്റിപ്പോയീ
ലവ്വാണോ ഉച്ചക്കിറുക്കാണോ.
(ഒ. ഹോ. ആട്ടിന്‍ തല…..)

ചൂളമരച്ചോട്ടിലവള്‍ ചാരിനിന്നു മാഷെനോക്കി
ചുമ്മാതൊന്നു കണ്ണിറുക്കിനോക്കീ

ഏറെ നേരം ചിന്തിച്ചിട്ടും മാഷക്കൊന്നും മിന്നിയില്ല
വല്ലാത്തൊരു ഗുല്‍മാലായിപ്പോയീ

ലവ്വാകാന്‍ മാത്രമുള്ള ഗ്ലാമര്‍
എന്റെയീ ആട്ടും മോന്തക്കുണ്ടോ
വട്ടാണോ കാര്യമായിട്ടാണോ
(ഒ. ഹോ. ആട്ടിന്‍ തല….. )

മോഹത്തോടെ ആളില്ലാത്ത നേരം നോക്കി മാഷ് മെല്ലെ
പ്രാക്റ്റിക്കല്‍ ലാബിന്‍ മുന്നിലെത്തി.

കയ്യിലൊരു പാക്കറ്റുമായ് പെണ്ണു മെല്ലെ മാഷെ നോക്കി
വല്ലാത്തൊരു പുഞ്ചിരിയും തൂകി

“മാഷ് ക്ക് ബുദ്ധിമുട്ട് ആയോ?
വേറൊന്നുമല്ല എന്റെ മാഷേ
ഈ റെക്കോര്‍ഡൊന്നൊപ്പിട്ടു തന്നാട്ടേ“
(ഒ. ഹോ. ആട്ടിന്‍ തല….. )

എന്‍ പ്രഷറ് കൂട്ടുവാനായ് എന്തിനിവള്‍ പാവമെന്റെ
നെഞ്ചിലേക്ക് മിന്നുകളെറിഞ്ഞു?

ചുമ്മാനിന്ന എന്നെ നോക്കി മോഹിപ്പിക്കാനെന്തിനിവള്‍
ഇന്ദ്രനീല കണ്ണിറുക്കി കാട്ടി?

വല്ലാത്ത ചമ്മലായിപ്പോയി
തീരാത്ത നാണക്കേടിലായി
ആരേലും കണ്ടോ പടച്ചോനേ?

ഒ. ഹോ.
ആട്ടിന് തലയാട്ടിക്കൊണ്ടാരോടൊന്നും മിണ്ടാതെ
മാഷേ മാഷേ നടന്നോ.
ആരും കാണാതോടിപ്പോയ് മുണ്ടും തലേലിട്ടോണ്ട്
മെല്ലെ മെല്ലെ നടന്നോ.

ഈ ഗാനം, അസ്മാബിയിലെ ചൂളമരച്ചോടുകളിലും, ഫിസിക്സ് ലാബിന്റെയും, കെമിസ്ട്രി ലാബിന്റെയും, ലൈബ്രറിയുടെയും, മറ്റും, മറ്റും പ്രാന്തപ്രദേശങ്ങളില്‍ വിഹരിച്ചിരുന്ന, ഇപ്പോഴും വിഹരിക്കുന്ന, ഇനിയും വിഹരിക്കാനിരിക്കുന്ന പ്രണയന്മാര്‍ക്കും, പ്രണയികള്‍ക്കും, നിരാശാകാമുകന്മാര്‍ക്കും, കാമുകിമാര്‍ക്കും എല്ലാമായി സമര്‍പ്പിക്കുന്നു.

- ഗഫൂര്‍ യൂ ബസാര്‍

Saturday, June 2, 2007

“തട്ടെക്കേറുമ്പോള്‍ എല്ലാം ശരിയാകും“

ഏകാങ്ക നാടകം


ഏകാങ്ക നാടകം എന്നാല്‍ ഏകാംഗ നാടകം എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നു വച്ചാല്‍ ഏക അംഗം അതായത് ഒരു അംഗം മാത്രം നടിക്കുന്ന നാടകം എന്ന്. കുറെ നാടകങ്ങള്‍ കണ്ടുകഴിഞ്ഞപ്പോഴാണ് 6-7 പേര്‍ക്ക് കയറി അഭിനയിക്കാവുന്നതാണ് എന്നു മനസ്സിലായത്. ഏങ്കിലും ഒരു അംഗം മാത്രം അഭിനയിച്ച ഒരു നാടകം നമ്മുടെ അസ്മാബി കോളേജിന്റെ ചരിത്രത്തിലുണ്ട്ട്ടോ. ഈ സാഹസം കാണിച്ചത് എന്റെ കസിനും മതിലകം സ്വദേശിയുമായ ഒഫൂര്‍ പി. കെ. ഒരു ചാക്കിനുള്ളില്‍ കയറിയിരുന്ന് ആരെക്കൊണ്ടോ ഒരു വടികൊണ്ട് കുത്തിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി ചാക്ക് തുറന്നു പുറത്തു വരുന്നു.... അങ്ങിനെ പോകുന്നു അഭിനയം. കണ്ടിരുന്ന ഞങ്ങള്‍ക്കോ മാര്‍ക്കിടാനിരുന്ന ജഡ്ജസ്സിനോ എന്താ സംഭവമെന്നു പിടികിട്ടിയില്ല. എല്ലാവരും കണ്ടിരുന്നു. കയറി അഭിനയിക്കാന്‍ പറ്റില്ലല്ലോ.


എന്നാല്‍ എന്റെ വിഷയം ഇതല്ല. ഞാന്‍ അഭിനയിച്ച ഒരു നാടകത്തെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. സ്കൂളില്‍ വച്ച് സജീവന്‍ എന്ന ഒരു സുഹുര്‍ത്ത് അവന്‍ അഭിനയിക്കുന്ന നാടകത്തില്‍ ചാന്‍സ് തരാമെന്നു പറഞ്ഞിരുന്നെങ്കിലും കിട്ടിയില്ല. അസ്മാബി കോളേജില്‍ വന്നപ്പോള്‍ അഭിനയിക്കണമെന്ന് ആശ തോന്നിയെങ്കിലും ഒറ്റക്ക് പറ്റില്ലല്ലോ. ഒരു ടീം വേണ്ടെ? അങ്ങിനെയിരിക്കുമ്പോഴാണ് നമ്മുടെ സാദിഖ് ബായ് ഒരു നാടക സംരംഭവുമായി വരുന്നത്. പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. സമ്മതിച്ചു. സ്ക്രിപ്റ്റിനായി കുറെ തിരഞ്ഞു. അവസാനം ഒന്ന് കണ്ടെത്തി. ആരോ ഒരാള്‍ പണ്ടെഴുതിയ “നെല്ല്” എന്ന നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. ഒരു ജന്മി(അധികാരി)യും അയാള്‍ക്കെതിരെ പടവാളെടുക്കുന്ന സമൂഹത്തിലെ വിവിധ പ്രധിനിധികളും. ഇതാണ് ഇതിവ്രിത്തം. അധികാരിയായി എന്റെ വീടിനടുത്തുള്ള ഫൈസലും, അധികാരിയുടെ കയ്യാളായി സാദിഖും, സമൂഹത്തിന്റെ പ്രധിനിധികളായി : രാഷ്ട്രീയം-ഗഫൂര്‍ (സംശയിക്കണ്ട ഞാന്‍ തന്നെ), ശാസ്ത്രം-സീതി, മതം-1സ്റ്റ് പി.ഡി.സി യിലെ ഒരു സുഹ്രുത്ത്. ഇദ്ദേഹത്തിന്റെ പേര് മറന്നുപോയി. (ക്ഷമിക്കണം സുഹ്രുത്തെ). ചിലപ്പോള്‍ സാദിഖിന് അറിയാമായിരിക്കും. പക്ഷെ ഇദ്ദേഹം ഒരു സിനിമാ നടനാട്ടോ. മമ്മൂട്ടിക്ക്‌ ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മുദ്ര എന്ന ഫിലിമില്‍. ഞാന്‍ ഈ ഫിലിം എത്ര പ്രാവശ്യമാ‍ കണ്ടതെന്നോ. കണക്കില്ല. ലാസ്റ്റ് കണ്ടത് കഴിഞ്ഞ ജനുവരിയിലോ മറ്റോ ഏഷ്യനെറ്റില്‍. അതിനു മുമ്പെല്ലാം ഞാന്‍ കണ്ണ് കൂര്‍പ്പിച്ചിരുന്നു കാണുമായിരുന്നു ഈ സിനിമ. കാരണം ഈ പുള്ളിക്കാരനെ ആ സിനിമയില്‍ ഒരുനോക്കെങ്കിലും കാണണ്ടെ. ഓരോ സീനും ശ്രദ്ധിച്ചു നോക്കി. എന്നിട്ടും എന്റെ സുഹ്രുത്തിനെ മാത്രം കണ്ടെത്തിയില്ല. എന്നാല്‍ ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു പാട്ട്സീനില്‍ സുധീഷിന്റെ കൂട്ടുകാരുടെ കൂട്ടത്തില്‍. സമാധാനമായി. പക്ഷെ ഈ പാട്ടു കാണുമ്പോള്‍ തുമ്മരുത്. കാരണം ആ സമയം കൊണ്ട് പുള്ളിക്കാരന്റെ സീന്‍ കടന്നു പോകും.

എന്നെക്കുറിച്ച് അധികം വിസ്തരിക്കുന്നില്ല. സാദിഖിനെക്കുറിച്ച് ഇതിനോടകം നിങ്ങള്‍ക്ക് ഒരുവിധം മനസ്സിലായിക്കാണും. മികച്ച സംഘാടകന്‍. രസികന്‍. എന്തും നേരിടാനുള്ള മനക്കട്ടിയുള്ളവന്‍. കൂട്ടുകാരെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവന്‍. സീതിയെക്കുറിച്ച് നിസാര്‍ എഴുതുന്നുണ്ടെന്നറിഞ്ഞു. സിനിമാ നടന്‍ (പരേതനായ) ബഹദൂറിന്റെ ജ്വേഷ്ടന്റെ മകനാണ് സീതി. എന്റെ ബന്ധുവാണ്. പിന്നെ പ്രധാന അഭിനേതാവായ ഫൈസലിനു സ്കൂളില്‍ ഒക്കെ അഭിനയിച്ചു പ്രാക്റ്റീസുണ്ട്. എന്നു പ്രത്യേകം എഴുതുമ്പോള്‍ ഒരുകാര്യം നിങ്ങള്‍ക്കു മനസ്സിലാകും. ഇദ്ദേഹമൊഴികെ ആര്‍ക്കും അഭിനയസിദ്ധിയില്ലാന്ന്.

അസ്മാബിയിലെ കശുമാവിന്‍ തോട്ടത്തില്‍ ഒരു കോര്‍ണറില്‍ ഉണങ്ങിയ ചവറുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങി. ക്ലാസ്സ് കട്ട് ചെയ്ദും കട്ടാതെയും റിഹേഴ്സല്‍ പൊടി പൊടിച്ചു. അധികാരി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. വടക്കന്‍ വീരഗാഥ്യിലെ മമ്മൂട്ടിയൊക്കെ ഏതാണ്ട് ഇതുപോലെയാണ് അഭിനയിച്ചിട്ടുള്ളത്. സ്റ്റേജില്‍ അഭിനയിച്ച് ശീലമില്ലെങ്കിലും കുറച്ചു ദിവസത്തിനുള്ളില്‍ ഞാനും ഡയലോഗെല്ലാം പഠിച്ച് ഒരുവിധം അഭിനയ സാധ്യതകള്‍ പ്രകടമാക്കി. ബാക്കിയുള്ളവര്‍ അത്ര പെര്‍ഫെക്റ്റ് ആകുന്നുണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞു. നാടകദിനം എത്തി. പെര്‍ഫെക്റ്റ് ആകാത്തവരെക്കുറിച്ച് ഏതോ സിനിമയില്‍ കല്പന പറഞ്ഞ ഡയലോഗ് ഓര്‍ത്തു. “തട്ടെക്കേറുമ്പോള്‍ എല്ലാം ശരിയാകും”. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നതിനാല്‍ അധികം മേക്കപ്പും മറ്റു സെറ്റിങ്സ് ഒന്നുമുണ്ടായിരുന്നില്ല. പ്രോംറ്റ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. പശ്ചാത്തല സംഗീതമുണ്ടായിരുന്നില്ല. ഒരു ചെണ്ട മാത്രം ഉണ്ടായിരുന്നു എന്നാണോര്‍മ്മ. മതത്തിന്റെ മുഖത്ത് പകുതി ഒരു കളറും പകുതി മറ്റൊരു കളറും പെയിന്റ് തേച്ചു. എന്തുകൊണ്ടാണ് അങ്ങിനെ ഒരു മേക്കപ്പ് മതത്തിനു കൊടുത്തതെന്ന് എനിക്ക്‌ ഇന്നും ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. അധികാരിക്ക് ഒരുവിധം നല്ല മേക്കപ്പ്. ഞാന്‍ രാഷ്ട്രീയമാണല്ലോ. അധികം മേക്കപ്പ് വേണ്ട. ഒരു ഖദര്‍ മുണ്ടും, ഖദര്‍ ഷര്‍ട്ടും, ഖദര്‍ ഷാളും വേഷം. കയ്യില്‍ ഒരു ഡയറിയും. ഇങ്ങിനെ പോകുന്നു വേഷവിധാനങ്ങള്‍.

രംഗം‍ 1
അധികാരിയും കയ്യാളും രംഗത്ത്. ചില്ലറ സംഭാഷണങ്ങള്‍. മതം രംഗത്തേക്ക് ചെന്ന് അധികാരിയെ തന്നാലാവുന്ന വിധത്തില്‍ ഉപദേശിക്കുന്നു. രംഗം ഒന്ന് ഒരുവിധം ഭംഗിയായി കഴിഞ്ഞു.

രംഗം 2
രാഷ്ട്രീയം (ഞാന്‍) രംഗത്തെത്തുന്നു. ഡയറി അവിടെയുള്ള ടീ-പോയില്‍ വച്ച് തൂങ്ങിക്കിടക്കുന്ന മൈക്കിന്റെ അടിയിലെത്തി രാഷ്ട്രീയക്കാരന്റെ തനതു ശൈലിയില്‍ അധികാരിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നു. അധികാരി അതുകേട്ട് അസ്വസ്തതയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു. എനിക്കു ആവേശം കൂടി. എന്റെ പ്രസംഗം കേട്ട് കൊണ്ടുനില്‍ക്കുന്ന സദസ്സിലേക്ക് ഞാന്‍ അഭിമാനപൂര്‍വ്വം ഒന്നു കണ്ണോടിച്ചു. എല്ലാവരും വളരെ കാര്യമായി എന്റെ പ്രസംഗം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയാണ്. അതാ നാലഞ്ച് ബെഞ്ചുകള്‍ക്ക് പിറകിലായി ഒരുകൂട്ടം ആണ്‍കുട്ടികള്‍. എന്റെ ശ്രദ്ധ അങ്ങോട്ടായി. അവിടെയതാ എന്റെ ഒരു കസിന്‍ കമറുദ്ദീന്‍ ബുക്ക് മാറോട് ചേര്‍ത്തുപിടിച്ച് കൈകള്‍ കെട്ടി നിന്നിട്ട് തലയാട്ടിക്കൊണ്ട് ചിരിക്കുന്നു. ഒരുമാതിരി ആക്കിയ ചിരി. അതോടെ എന്റെ ആവേശം എങ്ങോട്ടോ പോയി. 4 പേജുള്ള എസ്സെ കാണാതെ പഠിച്ച് എഴുതിക്കൊണ്ടിരിക്കുന്നതിനിടെ ഒരു സെന്റന്‍സ് മറന്നാല്‍ എന്താകും സ്ഥിതി? അടുത്ത കണക്ഷന്‍ സെന്റന്‍സ് കിട്ടില്ല. അതുപോലെ ഞാന്‍ അടുത്ത ഡയലോഗ് മറന്നു. പ്രസംഗം നിന്നു. അടുത്ത ഡയലോഗോ അതിനടുത്ത ഡയലോഗോ ഒന്നും കിട്ടുന്നില്ല. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. വിറക്കാന്‍ തുടങ്ങി. അധികാരി ഉലാത്തല്‍ തുടരുന്നതിന്നിടയില്‍ എന്റെയടുത്തെത്തുമ്പോള്‍ പല്ലു കടിച്ചു പിടിച്ചു കൊണ്ട് മന്ത്രിച്ചു “ഡയലോഗ് പറയെടാ”. ഡയലോഗ് പോയിട്ട് ഒരു വാക്ക് പറയാന്‍ പോലുമാവാതെ നാവിറങ്ങിനില്‍ക്കുന്ന എന്റെ മുന്നിലൂടെ ഒന്നു രണ്ടു വട്ടം കൂടി ഉലാത്തിയതിനു ശേഷം അധികാരി എന്നോട് വീണ്ടും സ്വകാര്യമായി പറഞ്ഞു “എടാ ഡയലോഗ് പറയാന്‍”. യെവിടെ? ആരോട്? വിറച്ചുനില്‍ക്കുന്ന എന്നില്‍നിന്നും ഒന്നും ഉണ്ടാവില്ലെന്നു മനസ്സിലാക്കിയ ആ നല്ല അഭിനേതാവ് തന്റെ രംഗബോധം പുറത്തെടുത്തു. ഉലാത്തി ഉലാത്തി സ്റ്റേജിന്റെ അങ്ങേ അറ്റത്തു ചെന്ന് സുരേഷ് ഗോപി തിരിയുന്ന പോലെ തിരിഞ്ഞു. എന്റെ നേര്‍ക്ക് കൈ നീട്ടി നാടകശൈലിയില്‍ തന്നെ ഉറക്കെ ആക്രോശിച്ചു “നീ എന്തിനിങ്ങോട്ട് വന്നു?” എന്ന്. പടച്ചവനെ!!! ദിവസങ്ങളായി ഉരുവിട്ടു പഠിച്ച നാടകത്തിലെ ഡയലോഗു ഒന്നു പോലും ഓര്‍ക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന എനിക്ക് അപ്രതീക്ഷിതമായ, നാടകത്തിലില്ലാത്ത ഈ ഡയലോഗിന് എന്തു മറുപടി പറയാനാകും. വിറയല്‍ സാമന്യം ശക്തിയായി. ഞാന്‍ ചിന്തിച്ചു. ഞാന്‍ സത്യത്തില്‍ എന്തിനാണിങ്ങോട്ടു വന്നത്. കാണികളൊക്കെ കൂക്കി വിളിക്കുന്നു. ആകെ വെപ്രാളപ്പെട്ടു നില്‍ക്കുന്ന എന്റെ നേര്‍ക്ക് രംഗബോധം തലക്കു പിടിച്ച അധികാരിയുടെ അടുത്ത ആക്രോശം “ഇറങ്ങിപ്പോകൂ”. എനിക്കു പുറത്തേക്കുപോകാന്‍ വഴിയൊരുകക്കുവാനാണ് നാടകത്തിലില്ലാത്ത ഈ ഡയലോഗ് അദ്ദേഹം പ്രയോഗിച്ചത്. എന്നിട്ടും എനിക്ക് മിന്നിയില്ല. ക്ഷമകെട്ട അധികാരി ടീ-പോയിലിരുന്ന എന്റെ ഡയറി എടുത്ത് സ്റ്റേജിന്റെ പുറകിലെ മൂലയിലേക്ക് വലിച്ചെറിഞ്ഞു! അപ്പൊ എനിക്കു മനസ്സിലായി. ഞാന്‍ പുറത്തേക്കു പോയേ തീരൂ എന്ന്. ഞാന്‍ ഡയറിക്കു പിന്നാലെ ഓടി പുറകിലേക്ക്. അവിടെ കാത്തു നിന്നിരുന്ന ബാക്കി അഭിനേതാക്കളൊക്കെ എന്റെ മെക്കട്ടു കയറിയില്ലെങ്കിലല്ലെ അല്‍ഭുതമുള്ളൂ. റിഹേഴ്സലില്‍ തിളങ്ങിയ ഞാന്‍, തട്ടേക്കേറി തുടക്കത്തില്‍ അടിച്ചു കസറിയ ഞാന്‍ ഒരു എലിയെപ്പോലെ പതുങ്ങി നിന്നു.
അപ്പൊഴേക്കും അടുത്ത രംഗത്തിനായി ശാസ്ത്രം (സീതി) സ്റ്റേജിലേക്ക് പോയി. സീതി തന്റെ ഭാഗം ഒരുവിധം നന്നായി അവതരിപ്പിച്ചു. അപ്പൊഴേക്കും ഞാന്‍ അടുത്ത രംഗത്തിലെ എന്റെ ഡയലോഗ് ഒരാവര്‍ത്തി കൂടി കാണാതെ പഠിച്ചു. അടുത്ത രംഗത്തില്‍ മതവും, രാഷ്ട്രീയവും, ശാസ്ത്രവും ഒന്നിച്ച് വീണ്ടും സ്റ്റേജില്‍ ചെല്ലണം. മാറി മാറി ഡയലോഗ് വിട്ട് അവസാനം മിക്കവാറും എല്ലാ നാടകവും അവസാനിക്കുന്നതുപോലെ സ്റ്റേജിലുള്ള എല്ലാവരും മെല്ലെ സ്റ്റേജിന്റെ മദ്ധ്യഭാഗത്ത് എത്തി സ്റ്റില്‍ ആയി നിക്കണം. ഒരു കൈ മുകളിലേക്കും മറ്റേ കൈ പുറകിലേക്കും പിടിച്ച് എല്ലാവരും ഒരു നില്‍പ്പ്. ഇത് അവസാനത്തെ ഡയലോഗിനു ശേഷമാണ്. സീതിയാണ് അവസാനത്തെ ഡയലോഗ് പറയേണ്ടത്.
അങ്ങിനെ അവസാന രംഗമായി. എല്ലാവരും സ്റ്റേജിലെത്തി. സ്റ്റേജിന്റെ ഓരോ ഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരും മാറിമാറി തങ്ങളുടെ ഡയലോഗ് തെറ്റാതെ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് അത്‌ സംഭവിച്ചത്. സീതി തന്റെ ഡയലോഗ് കുറെ വിഴുങ്ങിക്കളഞ്ഞു. ഒന്നും കിട്ടാതായപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ അവസാനത്തെ ഡയലോഗ് പറഞ്ഞു. നാടകത്തിലെ അവസാനത്തെ ഡയലോഗ്‌. തൊട്ട് മുമ്പത്തെ ഡയലോഗുമായി ഒരു ബന്ധവുമില്ലാത്ത ഡയലോഗ്. എന്നു മാത്രമല്ല പുള്ളിക്കാരന്‍ ഒരു കൈ പൊക്കി മറ്റേ കൈ പിന്നോട്ടാക്കി സ്റ്റില്‍ ആയി നിന്നും കഴിഞ്ഞു. ബാക്കിയുള്ളവര്‍ അന്താളിച്ചുപോയി. കാരണം ആരും സ്റ്റില്ലിനു തയ്യാറെടുത്തിട്ടുണ്ടായിരുന്നില്ല. പലഭാഗത്തായി നിന്നിരുന്ന ഞങ്ങള്‍ അഭിനേതാക്കള്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. പിന്നെ ഓരോരുത്തരായി ഓടിക്കൂടി സീതിയോടൊപ്പം സ്റ്റില്ലില്‍ പങ്കെടുത്തു. കുറെ ഡയലോഗുകള്‍ കൂടി ബാക്കിവച്ച് സ്റ്റില്ലായി നില്‍ക്കുമ്പോള്‍ കാണികളുടെ കയ്യടി ഉയര്‍ന്നില്ല പകരം ഉച്ചത്തില്‍ കൂക്കുവിളി ഉയര്‍ന്നു. കര്‍ട്ടന്‍ ഓപ്പറേറ്ററുടെ കനിവിനായി കാത്തുനില്‍ക്കവെ ഞങ്ങള്‍, പ്രത്യേകിച്ചും ഞാന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു.
- ഗഫൂര്‍